Monday 6 November 2017

“മൂപ്പരുടെ കാൾ വരുന്നു.. ഞാനൊന്നു കട്ട്‌ ചെയ്യട്ടെ പൊന്നേ! പിന്നെ വിളിക്കാം… പിണങ്ങാതെ…. …സംശയം ഉണ്ടാക്കണ്ട എന്നു കരുതിയാ…ഉമ്മ…….നാളുകളായി തുടരുന്ന മരുമകളുടെ രഹസ്യ ബന്ധം കൈയ്യോടെ പിടികൂടിയ അമ്മായിയമ്മ മകനോടു പറഞ്ഞത്‌!

മദ്ധ്യസ്തതാ ശ്രമത്തിനായി ഇപ്പോള്‍ എന്റെ പരിഗണനയിലിരിക്കുന്ന ദാമ്പത്യ ബന്ധ പ്രശ്നങ്ങള്‍ സംബന്ധിച്ച അഞ്ചു കേസ്സുകളില്‍ പ്രധാന കഥാപാത്രം മൊബൈല്‍ ഫോണാണു. ഈ അഞ്ചു കേസ്സുകളില്‍ ഒരെണ്ണം മറ്റു കേസ്സുകളില്‍ നിന്നും വ്യത്യസ്തമാകയാല്‍ ഞാന്‍ അതു ഇവിടെ കുറിക്കുന്നു.
മുപ്പത്തിഅഞ്ചു വയസ്സു പ്രായമുള്ള കാണാന്‍ തരക്കേടില്ലാത്ത ആരോഗ്യവാനായ ഭര്‍ത്താവു വീടില്‍ നിന്നും അഞ്ചു കിലോ മീറ്റര്‍ അകലെ തരക്കേടില്ലത്ത രീതിയില്‍ പലചരക്കു ഹോള്‍സെയില്‍ വ്യാപാരം നടത്തുന്നു.രാവിലെ ഏഴുമണിക്കു വീട്ടില്‍ നിന്ന് പോയാല്‍ തിരികെ വരുന്നതു രാത്രി പത്തു മണിക്കാണു.

രണ്ടുകുട്ടികളുടെമാതാവുംയുവതിയുമായ ഭാര്യ ഭർത്തൃ ഗൃഹത്തിൽ താമസിക്കുന്നു.കൂട്ടിനു ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ ആ വീട്ടിലുണ്ടു. എന്റെ മുമ്പിലെത്തിയ കുടുംബാംഗങ്ങളില്‍ ഭർത്തൃ മാതാവു( അമ്മായി അമ്മ) എന്നോടു പറഞ്ഞതിന്റെ സാരാംശംതാഴെ ചേര്‍ക്കുന്നു.
അല്‍പ്പം തട്ടിക്കയറലും പിടിവാശിയും ഉണ്ടന്നല്ലാതെ മറ്റു കുഴപ്പങ്ങള്‍ അവള്‍ക്കില്ലായിരുന്നു.
എട്ടും അഞ്ചും വയസ്സു പ്രായമുള്ള കുട്ടികളെ സ്കൂളിലും നഴ്സ്സറിയിലും അയച്ചു കഴിഞ്ഞാല്‍ അടുക്കള ജോലിയില്‍ അമ്മായിയെ മരുമകള്‍ സഹായിക്കും.

കയ്യെത്തുന്നിടത്തു ലഭ്യമാകുന്ന കുഴല്‍ വെള്ളം, മിക്സി, ഗ്രൈന്‍ഡര്‍, ഗ്യാസ് സ്റ്റൌ, ഇലക്റ്റ്രിക് ഓവന്‍, ഫ്രിഡ്ജു, വാക്വം ക്ലീനര്‍, വാഷിങ്മെഷീന്‍, മുതലായ വീട്ടു ജോലികള്‍ ലഘൂകരിക്കുന്ന എല്ലാ ആധുനിക യന്ത്രോപകരണങ്ങളും അവിടെ ഉള്ളതിനാല്‍ ദേഹം അനങ്ങി ഒരു ജോലിയും ചെയ്യേണ്ടതില്ല. ഉച്ചക്കു മുമ്പേ വീട്ടു ജോലികള്‍ തീരുമെന്നതിനാല്‍ വിശ്രമ സമയം അധികമായുണ്ടു. റ്റീവിയില്‍ സീരിയലുകള്‍ കണ്ടും വീ.സി.ആറില്‍ സിനിമകള്‍ കണ്ടും ഭാര്യ വിശ്രമ സമയം ചെലവഴിച്ചു കഴിഞ്ഞു വരവേ അമ്മായിക്കു മരുമകളില്‍ സംശയം ജനിച്ചു.


അടുത്ത കാലത്തായി മരുമകള്‍ കൂടുതല്‍ സമയം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നു. മൊബൈലില്‍ അവള്‍ കൊഞ്ച്ചി കുഴയുന്നു. മൊബൈല്‍ ചെലക്കുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ മറ്റാരും എടുക്കുന്നതിനു മുപു അവള്‍ ഓടി പോയി എടുക്കുന്നു. ആരുടെ ഫോണ്‍ എന്നു ചോദിച്ചാല്‍ “അമ്മായിയുടെ മകനല്ലാതെ വേറെ ആരു എന്നെ വിളിക്കാന്‍ “ എന്നാണു മറുപടി തരുന്നതു.

പക്ഷേ കുറേ നാള്‍ മുമ്പു വരെ മകന്റെ കാള്‍ വന്നാല്‍ മരുമകള്‍ ഇത്രയും വികാര വായ്പോടെ സംസാരിക്കുന്നതു അമ്മായി കണ്ടിട്ടില്ല. മാത്രമല്ല പലചരക്കു വ്യാപാരിയായ മകനു ഇത്രയും നേരം സം സാരിക്കാന്‍ സമയവും കിട്ടില്ല. അമ്മായിക്കു ആകെ സംശയമായി.എങ്കിലും സംശയങ്ങളെല്ലാം മനസ്സില്‍ ഒതുക്കി കഴിഞ്ഞു വരവേ ആകാശത്തിലിരിക്കുന്ന വലിയ കാരണവർ ഒരു ചെറിയ വേല ഒപ്പിച്ചു. “അമ്മായിയുടെ മകന്റെ” ഫോൺ വരുന്നതും മരുമകൾ ഫോണുമെടുത്തു കിടപ്പു മുറിയിലേക്കു പാഞ്ഞു പോകുന്നതും ആ മുറിയിൽ നിന്നും കൊഞ്ചികുഴയലിന്റെ ശബ്ദം കേൾക്കുന്നതും അമ്മായി ശ്രദ്ധിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ മുൻ വശത്തെ ഹാളിൽ സ്ഥാപിച്ചിരിക്കുന്ന ലാന്റ്‌ ഫോണിൽ ബെല്ലടിച്ചു. തൊട്ടടുത്തു സോഫായിൽ ഉച്ചമയക്കത്തിലായിരുന്ന അമ്മാവൻ ഉണർന്നു അമ്മായിയെ വിളിച്ചു ഫോൺ അറ്റന്റ്‌ ചെയ്യാൻ ആവശ്യപ്പെട്ടു. മരുമകളുടെ മൊബെയിൽ ഫോൺ സം സാരത്തിന്റെ ഈണം പുറമേ നിന്നു ആസ്വദിച്ചിരുന്ന അമ്മായി പെട്ടെന്നു തന്നെ ഹാളിൽ വന്നു ലാന്റ്‌ ഫോണെടുത്തു

“ഹലോ ആരാണു” എന്നു അസഹിഷ്ണതയോടെ ചോദിച്ചു. ഉത്തരം കേട്ടു അവർ ഞെട്ടി പോയി.

“ഇതു ഞാനാണു….” അമ്മായിയുടെ സ്വന്തം മകനാണു ഫോണില്‍ വിളിക്കുന്നതു.

“മോനേ, ഒരു നിമിഷം ഞാൻ ഇപ്പോൾ വരാം” എന്നു പറഞ്ഞു അമ്മായി മരുമകളുടെ കിടപ്പു മുറി ലക്ഷ്യമാക്കി പാഞ്ഞു.

അതാ അവിടെ മൊബെയിൽ ഫോണിലെ സം സാരം വികാര തരളിതമായി തുടരുന്നു.
ഒരേ സമയം മകൻ രണ്ടു ഫോണിൽ സം സാരിക്കുമോ?! അതിനു സാദ്ധ്യത ഇല്ല.അമ്മായി ഒരു മകനെയേ പ്രസവിച്ചിട്ടുള്ളൂ,പിന്നെ രണ്ടു പെൺകുട്ടികളെയും.

ലാന്റ് ഫോണില്‍ താൻ സംസാരിച്ചതു സ്വന്തം മകനോടാണെനു അമ്മായിക്കു ഉറപ്പുണ്ടു.എങ്കില്‍ അകത്തു ആരോടാണു മരുമകൾ ഫോണിൽ സം സാരിക്കുന്നതു….?!!!
“എടീ കള്ളീ….” അമ്മായി തിരികെ പാഞ്ഞു. കിതപ്പോടെ ലാന്റ്‌ ഫോണിൽ മകനെ വിളിച്ചു. “മോനേ…..”

ചുരുങ്ങിയ വാക്കുകളാൽ അവർ മകനോടു കാര്യങ്ങൾ വിശദീകരിച്ചു.അപ്പുറത്തു മകൻ നിശ്ശബ്ദനാണു. അമ്മായിക്കു വേവലാതി തോന്നി.അവർ പറഞ്ഞു:-
“വേറെ കുഴപ്പമൊന്നും ഞാൻ ഇവിടെ കണ്ടിട്ടില്ല.. നീ ഇങ്ങു വരുമ്പോള്‍അവളോടു നമുക്കു കാര്യങ്ങൾ സമാധാനമായി ചോദിക്കാം.”

മകൻ ഫോൺകട്ട്‌ ചെയ്തു. അമ്മായി തിരികെ അകത്തെ മുറിയിൽ എത്തി. അവിടെ നടന്നിരുന്ന സംസാരം താഴെ കാണുന്ന വാചകത്തോടെ പെട്ടെന്നു അവസാനിപ്പിക്കുന്നതു അവർ കേട്ടു.

“മൂപ്പരുടെ കാൾ വരുന്നു.. ഞാനൊന്നു കട്ട്‌ ചെയ്യട്ടെ പൊന്നേ! പിന്നെ വിളിക്കാം… പിണങ്ങാതെ…. …സംശയം ഉണ്ടാക്കണ്ട എന്നു കരുതിയാ…ഉമ്മ…….”

വീണ്ടും മൊബെയിൽ ഫോൺ ചെലക്കുന്നു.അപ്പോൾ കേട്ട സംസാരം ഇപ്രകാരമാണു.

” എന്താ ഈ നേരത്തൊരു വിളി ….കടയില്‍ കച്ചവടം കുറവാണോ….ഇപ്പോൾ സം സാരിച്ചു കൊണ്ടിരുന്നതോ….അതു….എന്റെ വീട്ടിനടുത്തുള്ള ഒരു വല്യമ്മയുടെ മകൾ …സത്യമായിട്ടും…..എന്റെ വാക്കു വിശാസം വരുന്നില്ലേ…. അയ്യേ..എന്താണു ഈ പറയുന്നതു…ഞാൻ അത്തരക്കാരിയല്ല…. ഞാൻ രണ്ടു മക്കളുടെ തള്ളയാണു. ങേ! ഛേ!, തെറി പറയുന്നോ…. അയ്യോ ഫോണ്‍ കട്ട് ചെയ്തോ..!

ഇത്രയും അമ്മായി കേട്ട വാക്കുകള്‍.

മരുമകള്‍ വിവര്‍ണ വദനയായി പുറത്തു വന്നു അമ്മായിയെ നോക്കി. അമ്മായി തല തിരിച്ചപ്പോള്‍ മരുമകള്‍ വേവലാതിയോടെ തിരക്കി.

“നേരത്തെ ആരുടെ കാളാ ണു അമ്മായീ ലാന്റ്ഫോണില്‍ വന്നതു..?!”

“അതു എന്റെ വല്യമ്മയുടെ മകളുടെ ഫോണാ…വിശേഷം തിരക്കി വിളിച്ചതാ…..”
മറുപടിയില്‍ അമ്മായി ഒട്ടും കുറച്ചില്ല.

ഭര്‍ത്താവു ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ വീട്ടില്‍ തിരിച്ചെത്തി. ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ വാക്കേറ്റം നടന്നു. ഭാര്യ ഭര്‍ത്താവിനെ “സംശയാലു” എന്നും അമ്മായിയെ “മന്ഥര“ എന്നും വിളിച്ചു.ഭര്‍ത്താവു ഭാര്യക്കു ഒരടി കൊടുത്തു.
അമ്മായി”വല്യമ്മേടെ മോള്‍ക്കു സുഖമാണോ മോളേ” എന്നു സൂചി വെച്ചു.

ഭാര്യയില്‍ നിന്നും മൊബൈല്‍ ഭര്‍ത്താവു ബലമായി പിടിച്ചെടുത്തു നോക്കിയപ്പോള്‍ ഭാര്യ അതില്‍ വിളിച്ച കാളുകളെല്ലാം ഡിലിറ്റ് ചെയ്തിരിക്കുനു. ആ ദേഷ്യത്തില്‍ ഭര്‍ത്താവു മൊബൈല്‍ തറയില്‍ എറിഞ്ഞു തകര്‍ത്തു. തന്റെ എതിരാളിയെ ചവിട്ടുന്നതു പോലെ മൊബൈല്‍ അവശിഷ്ടങ്ങളില്‍ ആഞ്ഞു ഒരു തൊഴിയും പാസ്സാക്കി.

ദിവസങ്ങള്‍ കൊഴിഞ്ഞു വീഴവേ ഭര്‍ത്താവു വീട്ടില്‍ മിന്നല്‍ പരിശോധനക്കു വരാന്‍ തുടങ്ങി. അമ്മായി മരുമകളെ നിരീക്ഷണ വലയത്തിലാക്കി ഏതു നിമിഷവും ജാഗരൂകയായി കഴിഞ്ഞു കൂടി. വീട്ടിലെ അന്തരീക്ഷം മൂകമായി. അമ്മവന്‍ മാത്രം ചേമ്പില പരുവത്തില്‍ ഒന്നും സ്പര്‍ശിക്കാതെ ദൈവിക ചിന്തയില്‍ കഴിഞ്ഞു .

ഇതിനിടയില്‍ ഭാര്യാ വീട്ടുകാരെ വരുത്തി ഭര്‍ത്താവു കാര്യം ധരിപ്പിച്ചു. ഭാര്യാ പിതാവും സഹോദരന്മാരും യുവതിയെ ശരിക്കും കൈകാര്യം ചെയ്തു. മേലില്‍ ഇങ്ങിനെ ചെയ്താല്‍ കൊന്നു കെട്ടി തൂക്കും എന്നു ഭീഷണി പ്പെടുത്തുകയും യുവതിക്കു വേണ്ടി ഭര്‍ത്താവിനോടു മാപ്പു പറയുകയും ചെയ്തു. ഇതെല്ലാം നടന്നിട്ടും ഫോണില്‍ ആരോടാണു സം സാരിച്ചതെന്ന് യുവതി വെളിപ്പെടുത്തിയില്ല.

എല്ലാം ഒന്നു ശാന്തമായി ,ജീവിതം പഴയ രീതിയില്‍ ചലിക്കാന്‍ തുടങ്ങി വരവേ ഭാര്യക്കു ഉദര രോഗം പിടി പെട്ടു. കക്കൂസില്‍ കുറേ നേരം ഇരിക്കണം. തിരികെ വരുമ്പോള്‍ വയര്‍ പൊത്തി പിടിച്ചുകിടക്കയില്‍ പോയി കുറേ നേരം കമഴ്ന്നു കിടക്കും.

കുറച്ചു ദിവസങ്ങളായി ഇതു കണ്ടപ്പോള്‍ നീരസം മാറ്റി വെച്ചു അമ്മായി മരുമകളെ ഡോക്റ്ററെ കാണിക്കാന്‍ ഉത്സുകയായി.

മരുമകള്‍”സാരമില്ല അമ്മായീ, അതങ്ങു മാറും, കക്കൂസില്‍ പോയി കഴിഞ്ഞാല്‍ വേദനയില്ലാ…..” എന്നു ആശ്വസിപ്പിച്ചു.

വിശ്വസ്തയായ ഭാര്യയിൽ നിന്നും ഒരിക്കലും ഉണ്ടാകുമെന്നു പ്രതീക്ഷിക്കാത്ത സംഭവങ്ങൾ നേരിടേണ്ടിവന്ന ഭർത്താവു അതിനു ശേഷം ഭാര്യയിൽ നിന്നും മാനസികമായിഅകന്നു.ഭാര്യയെ അയാൾ സദാനിരീക്ഷിച്ചു കൊണ്ടേ ഇരുന്നു. അയാളുടെ വ്യാപാരം സംന്ധിച്ച കൃത്യ നിഷ്ഠ്കൾ ഇല്ലാതായി. രാവിലെഏഴു മണിക്കു പോയാൽ രാത്രി പതിനൊന്നു മണിക്കു വരുന്ന ടൈം ടേബിൽ മാറി. എപ്പോഴും ഏതുനേരവും അയാൾ വീട്ടിൽ വരുകയും പോവുകയും ചെയ്തു. അയാൾ അപ്രകാരം ജാഗ്രതയിൽ കഴിഞ്ഞുവരവേ ഭാര്യയുടെ അസുഖത്തിന്റെ ഒരു പ്രത്യേകത അയാൾ നിരീക്ഷിച്ചു. കക്കൂസിൽ പോക്കു എന്നുംഒരു നിശ്ചിത സമയത്താണു. കൃത്യം ഇത്ര മണിക്ക്‌ എന്നു പറഞ്ഞു വരുന്ന ഏതു മാതിരി അസുഖമാണു. അയാളുടെ സംശയം വർദ്ധിച്ചു. അയാൾ എന്നോടു അതിനെ പറ്റി പറഞ്ഞതിന്റെ സാരാശം തഴെകാണിക്കുനു.

സംശയ നിവാരണത്തിനായി ഭർത്താവു ഒരു ദിവസം കക്കൂസിന്റെ എതിർ വശത്തുള്ള ഭിത്തിയിൽമുകൾ ഭാഗം ഉറപ്പിച്ചിരിക്കുന്ന വെന്റിലേറ്ററിന്റെ പാളി പാളി ആയുള്ള ചില്ലുകളിൽ ഒരെണ്ണംആരുമറിയാതെ ഉയർത്തി വെച്ചു. അന്നേ ദിവസം ഇങ്ങിനെ ഒരു കാര്യം നടന്നിട്ടുള്ള വിവരംഅറിയാതെ പതിവു പോലെ കൃത്യ സമയം ഭാര്യ ബാത്ത്‌ റൂമില്‍ കയറി വാതിൽ അടച്ച ഉടൻ മറഞ്ഞുനിന്നിരുന്ന ഭർത്താവു മറുവശത്തുള്ള വെന്റിലേറ്ററിനു സമീപം ചെന്നു ഗ്ലാസിനു ഇടയിലൂടെ എത്തിവലിഞ്ഞു നോക്കി.യൂറോപ്യൻ ക്ലോസറ്റിന്റെ മുകളിലിരുന്നു ഭാര്യ മൊബെയിലിലൂടെ പതുക്കെ സംസാരിക്കുകയാണു.(ഭർത്തവു ഇപ്രകാരം തുടർന്നു…)

“ഹെന്റെ സാറേ, പത്തു വർഷമായി ഞാൻ അവളെ കല്യാണം കഴിച്ചിട്ടു…ഇതു വരെ ഇങ്ങിനെ ആടികുഴഞ്ഞു സംസാരിച്ചിട്ടില്ല….ഫോണിൽ ഉമ്മ വെച്ചു കേൾപ്പിക്കുന്നു…കരയുന്നു…ചിരിക്കുന്നു…ഹിസ്റ്റീരിയപിടിച്ചതു പോലെ…..എല്ലാം ശബ്ദം കേൾപ്പിക്കാതെയാണു…അപ്പുറത്തുള്ളവനു കേൾക്കാൻ പറ്റാതെവരുമ്പോൾ അൽപം ഉച്ചത്തിൽ പറയും…എന്നിട്ടു എഴുനേറ്റു കതകു ഒരു പൊടിക്കു തുറന്നു പുറത്തുനോക്കും ആരെങ്കിലും പുറത്തു നിൽപ്പുണ്ടോ എന്നു…പിന്നെയും വന്നിരുന്നു സംസാരിക്കും…വെന്റിലേറ്ററിന്റെ കാര്യം അവൾ ഓർത്തു കാണില്ല….അവളുടെ ഒരു വയറു വേദന…എന്റെകാലിൽ നിന്നും വിറ കയറി എന്റെ കണ്ണു കാണാതായി…ഞാൻ കക്കൂസിന്റെ കതകു ചവിട്ടി പൊളിച്ചുഅകത്തു കയറി…മൊബെയിൽ ബലമായി പിടിച്ചു വാങ്ങി…അൽപ സമയം ലഭിച്ചാൽ അവൾ നമ്പർഡിലറ്റ്‌ ചെയ്തു കളയും….കുറച്ചു കഴിഞ്ഞു അവൾ വിളിച്ച നമ്പറിൽ ഞാൻ വിളിച്ചു. പക്ഷേ കാര്യംമനസിലാക്കിയതു കൊണ്ടോ എന്തോ ആ കഴുവേറി അറ്റന്റു ചെയ്തില്ല. ഉടനെ തന്നെ അവളുടെവീട്ടുകാരെ വിളിപ്പിച്ചു സാധനം(ഭാര്യയെ) കയ്യോടെ ഏൽപ്പിച്ചു…നമുക്കു പറ്റില്ലാ ഈ പാർട്ടിയെ..എന്റെകുഞ്ഞുങ്ങളെയും നോക്കി ഞാൻ കഴിഞ്ഞു കൊള്ളാം..ഇനി അവളെ സ്വീകരിക്കാൻ സാർപറയരുതു…പ്ലീസ്‌…

ഭാര്യ അന്നത്തെ സംഭവം ഇപ്രകാരം പറഞ്ഞു(ചില വാചകങ്ങൾ അവളുടെ ശൈലിയിൽ തന്നെരേഖപ്പെടുത്തുന്നു):-

“എന്നെ അയാൾ ചതച്ചു കളഞ്ഞു സാറേ…..കൈ തിരിച്ചു വളച്ചു മൊബെയിൽ ബലമായിപിടിച്ചെടുത്തു…ആദ്യത്തെ മൊബെയിൽ തല്ലി പൊട്ടിച്ചപ്പോൾ അയൽ പക്കത്തെ ചേച്ചിയെക്കൊണ്ടുആരും അറിയാതെ ഞാൻ വാങ്ങിച്ച പുതിയ മൊബെയിലാ അതു. എന്നെ തലമുടിക്കു കുത്തി പിടിച്ചുവലിച്ചു കിടക്ക മുറിയിൽ കൊണ്ടു പോയിട്ടു കതകു പുറത്തു നിന്നു പൂട്ടി അയൾ പോയി…അൽപ്പ നേരംകഴിഞ്ഞു തിരികെ വന്നു കതകു തുറന്നു അകത്തു കയറി അകത്തു നിന്നു കുറ്റി ഇട്ടു. അപ്പോഴാണു അയാളുടെ കയ്യിലിരുന്ന പുളി വടി ഞാൻ കണ്ടതു…എന്റെ പൊന്നു സാറേ അതു വെച്ചുഎന്റെശരീരത്തിന്റെ പുറകിൽ അരക്കു താഴെ അച്ചാലും മുച്ചാലും അടിച്ചു….മീൻ വരയുന്നതു പോലെവരഞ്ഞു കളഞ്ഞു…പുളി വടി ആകുമ്പോൾ അടിക്കുമ്പോള്‍ ഒടിയില്ലാ എന്നു അയാൾക്കു അറിയാം…ഞാൻഅയ്യോ…അയ്യ്യ്യോ…എന്നു നിലവിളിച്ചു….കാര്യം എന്തെല്ലം പറഞ്ഞാലും അൽപ്പം ഏഷണി ഒക്കെഉണ്ടെങ്കിലും ആ അമ്മായി വന്നു കതകിനു ഇടിച്ചു ബഹളം ഉണ്ടാക്കിയില്ലെങ്കിൽ എന്നെ അന്നു കൊന്നുകളഞ്ഞേനെ…. എന്റെ പിള്ളാരും വന്നു നിലവിളിച്ചു…എന്റെ പിള്ളാരെ ഇപ്പോൾ പൂർണ്ണമായി എന്നിൽനിന്നും അകത്തി…..”

എന്തിനു ഈ വയ്യാവേലിക്കെല്ലാം പോയി മര്യാദക്കു ഭർത്താവും കുഞ്ഞുങ്ങളുമായി സുഖമായികഴിഞ്ഞാൽ പോരായിരുന്നോ എന്ന എന്റെ ചോദ്യത്തിനു ആ യുവതിയുടെ മറുപടിഇപ്രകാരമായിരുന്നു:-

“എനിക്കു ഒരു മണ്ടത്തരം പറ്റി പോയി സാറേ….വീട്ടിൽ ബോറടിച്ചിരുന്നപ്പോൾ ഒരു മിസ്‌ കാൾ വന്നതുഅറ്റന്റു ചെയ്തതാണു തുടക്കം…പിന്നെ പിന്നെ പലപ്പോഴും വിളി വന്നു…അയാളുടെ ശബ്ദംകേൾക്കാതിരിക്കൻ വയ്യാതായി…എന്റെ ശബ്ദം കേട്ടില്ലെങ്കില്‍ അയാളും മരിച്ചു കളയും എന്നുപറഞ്ഞപ്പോള്‍ ഞാനും ഇളകി പോയി..ഞാനും ഒരു സ്ത്രീ അല്ലേ സാറേ… സംഭവിച്ചുപോയി…അയാള്‍ക്കു സിനിമയിലാ ജോലി എന്നു പറഞ്ഞു…ഇത്രേം വലിയ ആള്‍ക്കാരു നമ്മളേ എന്നുംപറഞ്ഞു ജീവിക്കുമ്പോള്‍ നമ്മള്‍ ഇത്തിരി അങ്ങോട്ടു കാണീക്കണ്ടേ എന്നു കരുതി പോയി… അയളുടെവീടു ഇരിങ്ങാലക്കുടയാണെന്നു പറഞ്ഞു. നേരില്‍ കണ്ടിട്ടില്ല…തമ്മില്‍ കാണണമെന്നു പറഞ്ഞു..ബസ്സ്റ്റാന്റ്റില്‍ വരാമെന്നു പറഞ്ഞു… ഞാന്‍ സമ്മതിച്ചില്ല.നമ്മുടെ ആളുടെ കണ്ണില്‍ പെട്ടാല്‍ പിന്നെജീവിതം കട്ട പൊഹ ആണെന്നു അറിയാമായിരുന്നു…ബസ് സ്റ്റാന്റില്‍ ചെല്ലാതിരുന്നതിനു കുറച്ചുദിവസം പിണങ്ങി വിളിക്കില്ലായിരുന്നു .പിന്നെ പിണക്കു തീര്‍ന്നു വിളിച്ചു. അവസാനം ഇങ്ങിനെയെല്ലാംആയി…ഇപ്പോ അയാളുമില്ലാ ഭര്‍ത്താവുമില്ലാ… എന്നെ ഭര്‍ത്താവു അടിച്ചു പൊളിച്ചെങ്കിലും എനിക്കുപകയില്ല…. ഇനി നീ ക്ലോസറ്റിന്റെ മുകളില്‍ ഇരിക്കരുതു എന്നും പറഞ്ഞാണു എന്റെ പുറകു വശത്തുപുളി വടി വെച്ചു അറഞ്ഞതു….ഹോ! ഇപ്പോഴും ഓര്‍ക്കാന്‍ വയ്യാ…എന്നാലും എനിക്കു പുള്ളിക്കാരനോടുസ്നേഹമാണു….എന്റെ കുഞ്ഞുങ്ങളുടെ പപ്പാ അല്ലേ… അദ്ദേഹത്തിന്റെ സ്ഥാനത്തു വേറെ ആരെങ്കിലുംആയിരുന്നെങ്കില്‍ ഞാന്‍ ചെയ്ത അനാവശ്യത്തിനു എന്നെ കൊന്നു കെട്ടി തൂക്കിയേനെ….പാവംഇപ്പോള്‍ കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നു…ആഹാരം കൊടുക്കുന്നു…. (ഇവിടെ എത്തിയപ്പോള്‍ യുവതിയുടെകണ്ഠം ഇടറി) ഇനി ഒരിക്കലും മൊബൈല്‍ പരിപാടിക്കു ഞാന്‍ പോകില്ലാ സത്യം…

ഈ മൊബൈല്‍ പ്രേമം കണ്ടു പിടിക്കപ്പെടാന്‍ കാരണക്കാരിയായ അമ്മായി ഇത്രയും കൂടിപറഞ്ഞിരുന്നു

” അപ്പോഴത്തെ ദണ്ഡത്തില്‍ ഞാന്‍ അവനോടു ഈ കാര്യം പറഞ്ഞു പോയതാണു…ഇതു ഇവിടം വരെ എത്തി ചേരുമെന്നു കരുതിയില്ലാ….ഇത്രയും വരുമെന്നുഅറിഞ്ഞിരുന്നെങ്കില്‍ ഞാന്‍അവനോടു പറയാതെ അവളെ രഹസ്യമായി വഴക്കു പറയുകയോ ഗുണദോഷിക്കുകയോ ചെയ്തുകാര്യം അവസാനിപ്പിച്ചേനെ….”

ഭാര്യയുടെ ബന്ധുക്കളാണു ഈ കേസ്സു ഒത്തു തീര്‍പ്പിനു എന്റെ മുമ്പില്‍ കൊണ്ടു വന്നതു. ഞാന്‍ ആള്‍അയച്ചപ്പോല്‍ ഭര്‍ത്താവു എന്റെ മുമ്പില്‍ വന്നു. പലതവണ ഞാന്‍ ഭാര്യയോടും ഭാര്‍ത്താവിനോടുംമാതാപിതാക്കളോടും കാര്യങ്ങള്‍ സംസാരിച്ചു. അപ്പോള്‍ കിട്ടിയ വിവരങ്ങളാണു മുകളില്‍ചേര്‍ത്തിരിക്കുന്നതു. ഒരു ഫൈനല്‍ റൌണ്ട് ചര്‍ച്ചക്കു മുമ്പു എനിക്കു ഒരു കാര്യം കൂടി ചെയ്യേണ്ടതുഉണ്ടായിരുന്നു.

എനിക്കതിനു മറുപടി ഇല്ലായിരുന്നു. എങ്കിലും കുറേ കാര്യങ്ങൾ വിവാഹ ജീവിതത്തെ പറ്റി ഞാൻ അയാളെ ധരിപ്പിച്ചു. ആവശ്യപ്പെടുന്ന കാര്യങ്ങൾ അപ്പോൾ തന്നെ സാധിച്ചു കൊടുത്തതു കൊണ്ടു മാത്രം ഭർത്താവിന്റെ കടമ തീർന്നു എന്നു കരുതരുതു. ഭാര്യക്കു മറ്റു ചില കാര്യങ്ങളും ആവശ്യമുണ്ടു., രാവിലെ ഏഴു മണിക്കു പോകുന്ന നിങ്ങൾ രാത്രി പതിനൊന്നു മണിക്കു തിരികെ വരുന്നു. ആഹാരം കഴിക്കുന്നു. യാന്ത്രികമായി ബന്ധപ്പെടുന്നു.ഉറങ്ങുന്നു. രാവിലെ എഴുന്നേൽക്കുന്നു .കുറേ രൂപാ ഭാര്യക്കു ചെലവിനു കൊടുക്കുന്നു. പോകുന്നു. ഇതു കൊണ്ടുമാത്രം ദാമ്പത്യ ജീവിതം തൃപ്തികരമാകില്ല.അവൾ ടീവി. തുറന്നാൽ മറ്റൊരു ജീവിതമാണു കാണുന്നതു. അനുകരണ ഭ്രാന്തു സ്ത്രീകൾക്കു കൂടുതലാണു. റ്റീ.വിയിലെ പ്രേമം കണ്ടു അതു പോലെ ഒന്നു ജീവിക്കണം എന്നു അവൾക്കും ഉള്ളിൽ ആഗ്രഹം മുള പൊട്ടും. സാഹചര്യം ഒത്തു വരുമ്പോൾ ആ വിത്തു നാമ്പു നീട്ടും. ഇതു ഭർത്താവും മനസ്സിലാക്കണം. വല്ലപ്പോഴും കുറേ സമയം ഭാര്യക്കും കുട്ടികൾക്കും വേണ്ടി ചെലവഴിക്കണം. ഒരു പരിധി വരെ സമ്പാദ്യം മതിയെന്നു വിചാരിക്കണം. ഇങ്ങിനെ ഇരുപത്തി നാലു മണിക്കൂറും പൈസ്സാ ഉണ്ടാക്കണം എന്നു കരുതി ജീവിച്ചാൽ പിന്നെ വയസ്സാം കാലത്താണോ കുടുംബ ജീവിതം നയിക്കുന്നതു എന്നു ഞാൻ അയാളോടു ചോദിച്ചപ്പോൽ അയാള്‍ തല കുനിച്ചു ഒന്നും മറുപടി പറയാതെ നിന്നു.

ഭാര്യയും ഭർത്താവും അവരവരുടെ വീടുകളിലേക്കു തിരിച്ചു പോയി. പിരിയുമ്പോൾ എന്നെ അതിശയപ്പെടുത്തുന്ന ഒരു സംഭവം അവിടെ നടന്നു.

ഭാര്യ പെട്ടെന്നു ഭർത്താവിന്റെ കൈ പിടിച്ചു വിങ്ങലോടെ പറഞ്ഞു.

” എന്നോടു ക്ഷമിക്കൂ… ഞാൻ തെറ്റാണു ചെയ്തതു.” എന്നിട്ടു അവളുടെ പിതാവിനൊപ്പം അവളുടെ വീട്ടിലേക്കു പോയി. ഭർത്താവു ഒന്നു പകച്ചു എന്നതു സത്യമാണു.

ഇതുവരെ അവരുടെ ബന്ധം പുന:സ്ഥപിക്കപ്പെട്ടിട്ടില്ല. എങ്കിലും എനിക്കു ഉറപ്പുണ്ടു. ; ഉടനെ തന്നെ അവർ ഒരുമിച്ചു ചേരും. ഭർത്താവു ഭാര്യയെ അയാളുടെ വീട്ടിലേക്കുവിളിച്ചു കൊണ്ടു വരും.പരുക്കനാണെങ്കിലും അയാളുടെ ഉള്ളിൽ മനുഷ്യത്വവും അലിവും ഉണ്ടു എന്നു ഞാൻ തിരിച്ചറിയുന്നു. മാത്രമല്ല ഭാര്യക്കു ഇപ്പോൾ “മൊബെയിൽ ഫോൺ” എന്നു എഴുതി കാണിച്ചാൽ പോലും ഭയമാണു.

ഈ കുറിപ്പുകള്‍ അവസാനിപ്പിക്കുന്നതിനു മുമ്പു എന്റെ ഉള്ളിൽ നിറഞ്ഞ ചിന്തകൾ ഞാൻ ഇവിടെ രേഖപെടുത്തട്ടെ.

പണ്ടും പരപുഷ/സ്ത്രീ ബന്ധങ്ങൾ ഉണ്ടായിട്ടുണ്ടു. പക്ഷേ വ്യാപകമായി യതൊരു ഭയവുമില്ലാതെ പ്രായത്തിൽ വളരെ ഇളയതായ/മൂത്തതു ആയ ഇണകളോടു ബന്ധപ്പെടാൻ ഇന്നു വിവാഹിതർക്കു ഒരു മടിയും ഇല്ലാത്തതു എന്തു കൊണ്ട്‌?

ഉരലു വിഴുങ്ങുമ്പോഴും രണ്ടു വിരൽ കൊണ്ടു മറച്ചു പിടിക്കാൻ തത്രപ്പെടുന്ന നമ്മുടെ സംസ്കാരം നമുക്കു നഷ്ടമായോ?

എന്തും ചെയ്യാൻ ഒരുമ്പെടുന്ന മാനസികാവസ്ഥ നമ്മിൽ എങ്ങിനെ ഉണ്ടായി?
കഴിഞ്ഞ ദിവസങ്ങളിൽ മൂന്നു നാലു കുടുംബ കോടതികളിൽ ചില പരിചയക്കാരെ കാണാൻ പോയപ്പോൾ അവിടെ വരാന്തയിൽ തടിച്ചു കൂടിയിരുന്ന കക്ഷികളുടെ ശരാശരി പ്രായം മുപ്പതി നു താഴെ ആയിരുന്നു എന്നു ഞാൻ തിരിച്ചറിഞ്ഞു. നമ്മുടെ യുവ തലമുറയുടെ ദാമ്പത്യ ജീവിതം ഇങ്ങിനെ തകരാറിൽ ആകാൻ തക്കവിധം നമ്മുടെ നാട്ടിനു എന്തു മാറ്റം വന്നു?

ഓരോ ദേശത്തിനും അതിന്റേതായ സംസ്കാരം ഉണ്ടു.ആ ദേശവാസികളുടെ കുടുംബ ജീവിതത്തിലും ആ സംസ്കാരം സ്വാധീനം ചെലുത്തുമെന്നതു ശരി ആയ വസ്തുത ആണു. അപ്രകാരമുള്ള സംസ്കാരം അധിനിവേശിക്കപ്പെടുമ്പോഴാണു മുകളിൽ കാണിച്ച തകരാറുകൾ ഉണ്ടാകുന്നതു എന്നു പറയേണ്ടി വരുന്നു.

No comments:

Post a Comment